National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
National
ഊട്ടി: തേയിലക്കാട്ടില്‍ നാല് കടുവകള്‍. നഗരത്തിന് കുറച്ചകലെയുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് കടുവകളുടെ സാന്നിധ്യം.
തൊഴിലാളികളാണ് കടുവകളെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ തള്ളയും കുഞ്ഞുങ്ങളുമാണ് തോട്ടത്തില്‍ ഉള്ളതെന്നു സ്ഥിരീകരിച്ചു.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കടുവകളെ ഭയന്ന് ജോലിക്കിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍.
District News
നിലന്പൂർ: മൂലേപ്പാടത്ത് പട്ടാപ്പകൽ കാട്ടാനയിറങ്ങി. മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപത്താണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ കാട്ടാനയെത്തിയത്.
മൂലേപ്പാടം, തറമുറ്റം, എച്ച് ബ്ലോക്ക് ഭാഗങ്ങളിലെ നൂറോളം കുടുംബങ്ങളെ ഭീതിയിലാക്കിയാണ് ഒറ്റയാൻ ഈ മേഖലയിലേക്ക് എത്തിയത്.
District News
മുണ്ടക്കയം: കാണാതായ വയോധികനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചവയൽ ആനിക്കുന്ന് കോട്ടക്കുഴിയിൽ ബേബി (90) ആണ് മരിച്ചത്.
കാരിശേരി വനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 11നാണ് ഇദ്ദേഹത്തെ വീട്ടിൽനിന്നു കാണാതായത്. ഓർമക്കുറവുള്ള ഇദ്ദേഹം ഈ ഭാഗത്തേക്കു തനിച്ച് നടന്നു പോയതാകുമെന്ന് പോലീസ് പറയുന്നു.
സംസ്കാരം ഇന്ന് മൂന്നിന് വണ്ടൻപതാലിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ സെമിത്തേരിയിൽ നടക്കും. ഭാര്യ: മറിയാമ്മ. മക്കൾ: സണ്ണി, സൂസമ്മ, കുഞ്ഞുമോൾ, പരേതയായ ലിസി. മരുമക്കൾ: മോളി, അച്ചൻകുഞ്ഞ്, തോമസ് കുര്യൻ, രാജു.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തത്തിൽ പത്ത് ഏക്കറോളം വനമേഖലയാണ് കത്തിനശിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്.
Kerala
പത്തനംതിട്ട: വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. പത്തനംതിട്ട കല്ലേലി വനത്തിലാണ് തിരുനെല്‍വേലിയില്‍ നിന്നുള്ള 24 അംഗ സംഘം കുടുങ്ങിയത്.
വഴിതെറ്റിയെന്ന് മനസിലായതോടെ ഇവർ ശബരിമല കണ്ട്രോള് റൂമിലേക്ക് വിളിച്ചു. തുടർന്ന് കോന്നി ഡിഎഫ്ഒയെ വിവരമറിയിക്കുകയായിരുന്നു. മണ്ണാറപ്പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ ഇവരെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പോലീസുമാണ് തെരച്ചില്‍ നടത്തിയത്.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തേക്ക് എരുമേലി വഴിയുളള കാനന പാത ഈ മാസം 15 നുതന്നെ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡല്‍ഹി സ്വദേശി ശ്യാംമോഹന് ആണ് ഹര്ജിക്കാരന്. ഈ മാസം 17ന് വൃച്ഛികമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്താന്‍ രണ്ടുദിവസം മുമ്പേതന്നെ പരമ്പരാഗത പാത തുറക്കണമെന്നാണ് ആവശ്യം.
ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. നട തുറക്കുന്ന 17ന് കാനന പാതയും തുറക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.